കൗമാര കലോത്സവത്തിന് നാളെ തുടക്കമാകും.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമായ അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം .
പ്രത്യേക റിപ്പോർട്ട് : സി.ഡി. സുനീഷ്
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമായ അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം .
രാവിലെ 10 കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുദിനം നീളുന്ന കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ട മിനുക്കു പണിയിലാണ്. കലോത്സവം വൻവിജയമാക്കാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. 24 വേദികളും പ്രതിഭകളെയും കലാസ്വാദകരെയും വരവേൽക്കുന്നതിന് സജ്ജമാണ്. കലോത്സവ താരങ്ങളുടെ രജിസ്റ്ററേഷൻ രാവിലെ ആരംഭിച്ചു.
മേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുടെ ആദ്യ സംഘത്തെ ഒരുമണിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരിക്കും. താമസ സൗകര്യത്തിനായി 20 അക്കോമഡേഷൻ സെന്ററുകൾ സജ്ജമാക്കി കഴിഞ്ഞു. മത്സരത്തിനെത്തുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ യാത്രയ്ക്കായി 30 വാഹനങ്ങൾ "കലോത്സവ വണ്ടി" എന്ന പേരിൽ അലങ്കരിച്ച് ഉപയോഗിക്കുന്നതാണ്. മാത്രമല്ല നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും കലോത്സവത്തിനായി ഉണ്ടാകും.
കലോത്സവ സ്വർണക്കപ്പ് പാലക്കാട് നിന്ന് പ്രയാണം ആരംഭിച്ചത് അൽപ്പസമയത്തിനകം ജില്ലാ അതിർത്തിയിൽ എത്തും. രാമനാട്ടുകരയിൽ സ്വീകരിക്കുന്ന സ്വർണക്കപ്പ് പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് നഗരത്തിലെത്തും. മാനാഞ്ചിറ സ്ക്വയറിൽ 2 മണിക്കൂർ നേരം സ്വർണ്ണക്കപ്പ് പ്രദർശനത്തിന് വെക്കും.
രുചി വൈവിധ്യങ്ങൾ നിറയുന്ന ഊട്ട്പുര മലബാർ ക്രിസ്ത്യൻ കോളേജിലാണ് സജ്ജമാക്കുന്നത്. ചക്കരപ്പന്തൽ എന്ന് പേരിട്ടിരിക്കുന്ന ഊട്ടുപുര നാല് മണിക്ക് പായസമേളയോടെ തുറന്നുകൊടുക്കും.
അധ്യാപകർ, വിദ്യാർഥികൾ,എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ഉദ്യോഗസ്ഥർ, യുവജനങ്ങൾ തുടങ്ങി വലിയ വളണ്ടിയർ സേന തയ്യാറായിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ തുടങ്ങി വകുപ്പുകളെല്ലാം ഏകോപിതമായി കലോത്സവത്തിനായി പ്രവർത്തിക്കുന്നതാണ്.
നിശ്ചയിക്കപ്പെട്ട വേദികളിൽ നിശ്ചിത സമയത്ത് കലാ മത്സരങ്ങൾ ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വേദികളിലും ഇതിനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതിഭകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാസ്വാദകർ കൂടി വലിയതോതിൽ കോഴിക്കോട് എത്തും. കലോത്സവത്തിന്റെ ആവേശം കോഴിക്കോട് പൂർണമായും ഏറ്റുവാങ്ങി കഴിഞ്ഞു. കോഴിക്കോടിന്റെ കലാപരമ്പര്യം ഈ കലോത്സവത്തെ വലിയ വിജയമാക്കുന്നതിൽ പ്രധാന ഘടകമാകും.
24 വേദികളായി നടക്കുന്ന കലോത്സവ വേദികളിൽ സർഗ്ഗ കലാ സൃഷ്ടികൾ നിറവാകും , നൂപുര ധ്വനികൾ അർദ്ധ രാത്രി വരെ മുഴങ്ങും. കോവിഡാദികൾക്ക് ശേഷം നടക്കുന്ന കലോത്സവം മലബാറിലെ ജനത നെഞ്ചോട് ചേർത്ത് കഴിഞ്ഞു.