ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുള്ള ബജറ്റ് കോവിഡ് പ്രതിരോധത്തിന് തന്നെയാണ് കൂടുതൽ ഊന്നല്‍ നല്‍കിയത്.

രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.  രാവിലെ ഒമ്പതിന് തുടങ്ങിയ ബജറ്റ് വായന കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായനയിൽ നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും ഇടംപിടിച്ചില്ല. 

കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുള്ള ബജറ്റ് കോവിഡ് പ്രതിരോധത്തിന് തന്നെയാണ് കൂടുതൽ ഊന്നല്‍ നല്‍കിയത്. കോവിഡ് കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിര്‍ദേശങ്ങള്‍ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്‌. 

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

ആരോഗ്യമേഖലയിൽ  20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്‌സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനായി 1000 കോടി, വാക്‌സിൻ നിർമാണ ഗവേഷണത്തിന് 10 കോടി, സിഎച്ച്എസ്‌സികളിൽ ഐസൊലേഷൻ വാർഡുകൾക്ക് 636.5 കോടി, 25 സിഎസ്എസ്ഡികൾക്കായി 18.75 കോടി, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ 50 കോടി, പീഡിയാട്രിക് സൗകര്യങ്ങൾക്ക് 25 കോടി (പ്രാരംഭഘട്ടം), 50 മെട്രിക് ടൺ ശേഷിയുള്ള ലിക്വഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് എന്നിങ്ങനെയാണ്. 

വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്‌ടോപുകൾ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് 10 കോടി, വിദ്യാർത്ഥികൾക്ക് ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം, പഠനത്തിന് വെർച്വൽ, ഓഗ്മെൻര് സംവിധാനത്തിന് 10 കോടി എന്നിങ്ങനെയാണ്. 

ടൂറിസം മേഖലയിൽ  ടൂറിസം മാർക്കറ്റിങിന് 50 കോടി അധികം, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി, മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട്, ബയോ ഡൈവേഴ്‌സിറ്റി പാക്കേജ് എന്നിവയ്ക്ക് 50 കോടി എന്നിങ്ങനെയാണ്.

തീരമേഖലയിൽ  അടിസ്ഥാന സൗകര്യ വികസനം, തീരദേശ വികസനം എന്നിവയ്ക്കായി ആദ്യഘട്ടത്തിൽ കിഫ്ബി 1500 കോടി നൽകും, കോസ്റ്റൽ ഹൈവേ പദ്ധതി എന്നിങ്ങനെയാണ്.

കാർഷിക മേഖലയിൽ നാല് ശതമാനം പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകും. കോൾഡ് സ്‌റ്റോറേജ് അടക്കമുള്ള സംവിധാനങ്ങൾക്കായി 10 കോടി, കാർഷിക ഉത്പന്ന വിപണനത്തിന് 10 കോടി, കുറഞ്ഞ പലിശക്ക് വായ്പ, കാർഷിക ഉത്പന്ന വിതരണ ശൃംഖല, കൃഷിഭവനുകൾ സ്മാർട്ടാക്കും, പാൽ മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഫാക്ടറി എന്നിങ്ങനെയാണ്.

കുടുംബശ്രീ, അയൽക്കൂട്ടങ്ങൾക്ക് 1000 കോടിയുടെ വായ്പ, 4ശതമാനം പലിശ നിരക്ക്, കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പക്ക് 2-3 ശതമാനം സബ്‌സിഡി നൽകും, ഈ വർഷം 10000 ഓക്‌സിലറി കുടുംബശ്രീ യൂണിറ്റുകൾ സ്ഥാപിക്കും

തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനം, പ്ലാന്റേഷനായി 5 കോടി, കേരളത്തിൽ അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങാൻ 10 കോടി, റബർ സബ്‌സിഡിക്കും കുടിശിക നിവാരണത്തിനും 50 കോടി.

പ്രളയ പശ്ചാത്തലത്തിൽ നടപ്പാക്കുന്ന പ്രവൃത്തികൾക്ക് 50 കോടിയുടെ സമഗ്ര പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലൂടെ 12 കോടി തൊഴിൽ ദിനങ്ങൾ, ദാരിദ്ര്യനിർമാർജനത്തിന് പ്രാഥമിക ഘട്ടത്തിൽ 10 കോടി.

പട്ടിക ജാതി, പട്ടിക വർഗ വികസനത്തിനായി പ്രഖ്യാപനങ്ങൾ, 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം, വകയിരുത്തിയത് 10 കോടി. കലാ സാംസ്‌കാരിക മേഖലയിൽ 1500 പേർക്ക് പലിശരഹിത വായ്പ. 

കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്പ.  കെഎഫ്‌സി വായ്പ ആസ്തി 5 വർഷം കൊണ്ട് 10000 ആക്കി ഉയർത്തും, ഈ വർഷം കെഎഫ്‌സി 4500 കോടി വായ്പ അനുവദിക്കും.

കെഎസ്ആർടിസിയുടെ വാർഷിക വിഹിതം 10 കോടിയായി ഉയർത്തും, 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റും, ചെലവ് 300 കോടി പ്രതീക്ഷിക്കുന്നു. സ്മാർട്ട് കിച്ചൺ പദ്ധതിക്ക് അഞ്ച് കോടി. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി.

ആയുഷ് വകുപ്പിന് 20 കോടി, കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് 5 കോടി, പത്രവിതരണം അടക്കമുള്ള ജോലികൾ ചെയ്യുന്നവർക്ക് വാഹന വായ്പ, ഇതിനായി 200 കോടിയുടെ പദ്ധതി. കെ.ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമിക്കാൻ രണ്ട് കോടി വീതം

വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാട്

Author
Sub-Editor

Sabira Muhammed

No description...

You May Also Like