പുതുവർഷ ദിനത്തിൽ ഗുരുവായൂരിൽ കണ്ണനു മുന്നിൽ ദമയന്തിയായി വയനാട് കലക്ടറെത്തും.
പുതുവർഷ ദിനത്തിൽ ഗുരുവായൂരിൽ കണ്ണനു മുന്നിൽ ദമയന്തിയായി വയനാട് കലക്ടറെത്തും.
സി. വി. ഷിബു.
കൽപ്പറ്റ: പതിറ്റാണ്ടുകളുടെ കഥകളി ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കപ്പെടുന്നു. ഗുരുവായൂരിൽ കഥകളിവേഷത്തിലെത്തി കണ്ണന് നിവേദ്യമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് വയനാട് കലക്ടർ എ. ഗീത. പുതുവത്സരദിനത്തിൽ തോഴിമാർക്കൊപ്പമുള്ള ദമയന്തിയായി കലക്ടറെത്തുന്നതും കാത്തിരിക്കുകയാണ് കലാലോകം. കൃത്യനിർവ്വഹണത്തിൽ വിട്ടുവീഴ്ചകളില്ലാതെ തന്നെ കഥാപാത്രമായ ദമയന്തിയെ കലക്ടർ നെഞ്ചേറ്റി കഴിഞ്ഞു. നളചരിതം ഒന്നാം ദിവസത്തെ കഥയിൽ ദമയന്തിയുടെ വേഷത്തിൽ വയനാട് കലക്ടർ എ ഗീത ഐ. എ. എസ്. അരങ്ങിലെത്തും. തോഴിമാരായി കോട്ടയ്ക്കൽഷിജിത്ത്, രമ്യ കൃഷ്ണയും ഹംസമായി സോയിൽ കൺസർവേഷൻ വകുപ്പിലെ രതി സുധീറും ഒപ്പമുണ്ടാകും. കോട്ടയ്ക്കൽ സന്തോഷ്, കോട്ടയ്ക്കൽ വിനീഷ് എന്നിവർ പാട്ട് പാടി അരങ്ങിലെത്തും : കോട്ടയ്ക്കൽ മനീഷ്, രാമനാഥൻ എന്നിവർ ചെണ്ട, ഇടയ്ക്ക എന്നിവും മദ്ദളം കോട്ടയ്ക്കൽ പ്രതീഷും കൈകാര്യം ചെയ്യും. കോട്ടയ്ക്കൽ പി.എസ്.വി. നാട്യ സംഘത്തിലെ കോട്ടയ്ക്കൽ സി.എം. ഉണ്ണികൃഷ്ണൻ ആശാൻ്റെ ശിക്ഷണത്തിലാണ് കഥകളി അവതരണം. പ്രധാന പദങ്ങളും മുദ്രകളും വാട്സ് വഴി സ്വീകരിച്ചായിരുന്നു പരിശീലനം.
വയനാടിൻ്റെ ദേശീയോത്സവമായ വള്ളിയൂർക്കാവിൽ കഥകളി അവതരിപ്പിച്ചപ്പോൾ വയനാട്ടുകാരും കലാ സ്നേഹികളും നൽകിയ പ്രോത്സാഹനമാണ് ഗുരുവായൂരിലേക്കുള്ള യാത്രയിൽ കലക്ടർക്ക് കൂടെയുള്ളത്. ഭർത്താവും നിയമ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുമായ ജയകുമാറും മറ്റ് കുടുംബാംഗങ്ങളും കലാകാരിയായ കലക്ടറുടെ കഥകളിയാട്ടത്തിന് പൂർണ്ണ പിന്തുണയുമായുണ്ട്.