ഗൂഢാലോചന കേസ്; ദിലീപിനെതിരെ മൊഴി നൽകി ജോലിക്കാരൻ ദാസൻ
- Posted on March 09, 2022
- News
- By NAYANA VINEETH
- 177 Views
വധ ഗൂഢാലോചനക്കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചെന്ന് ബോധ്യപ്പെട്ടതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചേക്കും
‘ദിലീപിനെതിരെ വാർത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാർ തന്നെ അറിയിച്ചിരുന്നു. വാർത്താ സമ്മേളനം നടത്തുമെന്ന് ദിലീപിനോട് പറയാൻ ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരിന്നു. ഭയം മൂലം പറഞ്ഞില്ല’- ദാസൻ പറയുന്നു.
ബാലചന്ദ്രകുമാർ തന്നെ ബന്ധപ്പെട്ട വിവരം അറിഞ്ഞപ്പോൾ ദിലീപിന്റെ സഹോദരൻ അനുപ് ദിലീപിന്റെ വക്കീലിന്റെ അടുത്ത് കൊണ്ടുപോയെന്നും പൊലീസ് ബാലചന്ദ്രകുമാറിനെ കുറിച്ച് എന്ത് ചോദിച്ചാലും ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻ പിള്ളയും ഫിലിപ്പും ചേർന്ന് പറഞ്ഞിരുന്നുവെന്നും ദാസൻ പൊലീസിന് നൽകിയ മൊഴി പകർപ്പിൽ പറയുന്നു.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ധാക്കാനാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദാസന്റെ വെളിപ്പെടുത്തൽ.
കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകൾ പ്രതികൾ മുൻ കൂട്ടി നശിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ദിലീപ് ,സഹോദരൻ അനൂപ് ,സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകൾ ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഇതിൽ 4 ഫോണുകൾ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകൾ ഫോർമാറ്റ് ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സാധൂകരിക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷൻ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.
വധ ഗൂഢാലോചനക്കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചെന്ന് ബോധ്യപ്പെട്ടതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചേക്കും.