നടിയെ ആക്രമിച്ച കേസ്; കൂടുതൽ തെളിവുകൾ പൊലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാർ
- Posted on January 11, 2022
- News
- By NAYANA VINEETH
- 191 Views
ദിലീപിനെതിരെ നാളെ രഹസ്യമൊഴി രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കൂടുതൽ തെളിവുകൾ പൊലീസിന് കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ. തെളിവുകൾ വ്യാജമായി നിർമ്മിച്ചതല്ലയെന്നും വെളിപ്പെടുത്തി. ശബ്‌ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ശബ്‌ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ കൂടുതൽ ഓഡിയോകളുണ്ട്. വി ഐ പിയെ തനിക്ക് പരിചയമില്ല. ദിലീപിന് ഏറ്റവും അടുത്ത ആളാണ് വി ഐ പി. കേസിൽ കൂടുതൽ സാക്ഷികൾ അടുത്ത ദിവസങ്ങളിൽ രംഗത്ത് വരും. മാത്രമല്ല സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
അതേസമയം ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നൽകിയിട്ടുണ്ട്.
നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. മജിസ്‌ട്രേറ്റിനു മുൻപിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.
ഇതിനിടെ കേസിലെ സാക്ഷികള്‍ കൂറുമാറിയതില്‍ സംശയം പ്രകടിപ്പിച്ച് പൊലീസ് രംഗത്ത് വന്നിരുന്നു. പണം വാങ്ങിയാണ് സാക്ഷികള്‍ കൂറുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും.
സാക്ഷിയുടെ സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ദിലീപിന്റെ ഡ്രൈവര്‍, കാവ്യാ മാധവന്‍, ഭാമ, ബിന്ദു പണിക്കര്‍ എന്നിവരുള്‍പ്പെടെ നിരവധി സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. വിചാരണ വേളയില്‍ കൂറുമാറിയവരെ ദിലീപ് സ്വാധീനിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചു.