വന്ദേഭാരത് മെട്രോ ട്രെയിൻ അടുത്ത വർഷം ആദ്യം : കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ; സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തിക്കും.
![](https://enmalayalam.com/image/WhatsApp%20Image%202023-04-25%20at%2010.21.17%20PM-0qCF1uARBO.jpeg)
തിരുവനന്തപുരം: രാജ്യത്ത് വന്ദേഭാരത് മെട്രോ ട്രെയിനുകൾ അടുത്ത വർഷം ആദ്യം പരീക്ഷണ ഓട്ടം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി . അശ്വനി വൈഷ്ണവ് പറഞ്ഞു . രാജ്യത്ത് മൂന്ന് തരത്തിലുള്ള വന്ദേ ഭാരത് സർവീസുകളാണ് നടപ്പാക്കുന്നത്. ചെയർ കാർ സർവീസ്, സ്ലീപ്പർ സർവീസ്, വന്ദേ ഭാരത് മെട്രോ സർവീസ്. ഇതിൽ കുറഞ്ഞ ദൂരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ വന്ദേ ഭാരത് മെട്രൊ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഇതിന്റെ രൂപകല്പനയും നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തിരുവനന്തപുരം നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരുമായി സംസാരി ക്കുകയായിരുന്നു റെയിൽവേ മന്ത്രി . സംസ്ഥാനത്തെ 34 റെയിൽവെ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി. നേമം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ പാളങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളും ടെർമിനലുകളും ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷൻ, നേമം, പേട്ട, കൊച്ചുവേളി എന്നീ സ്റ്റേഷനുകൾ കേരളത്തിന്റെ പൈതൃകം നിലനിർത്തി നവീകരിക്കുന്നതിനുള്ള രൂപകല്പനയാണ് സ്വീകരിച്ചിരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പാരിസ്ഥിതികവും സാങ്കേതികപരമായ തടസ്സങ്ങൾ പരിഹരിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയിൽ തീരുമാനം കൈക്കൊള്ളാനാകുവെന്ന് അദ്ദേഹം വ്യക്തമാക്കി . സംസ്ഥാന ഗവൺമെന്റുമായി കൂടിയാലോചിച്ച ശേഷമേ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചത് കാലതാമസമില്ലാതെയാണ്. ട്രെയിനുകൾ നിർമ്മിക്കുന്നതനുസരിച്ച് സംസ്ഥാനങ്ങൾക്ക് അനുവദിച്ചു വരുന്നു. 2009 നും 2014നുമിടയിൽ സംസ്ഥാനത്തിന്റെ റെയിൽവെ ബജറ്റ് വിഹിതം 372 കോടി രൂപ മാത്രമായിരുന്നത് നിലവിൽ 2033 കോടി രൂപയായി വർധിപ്പിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. റെയിൽവെ ബോർഡ് ചെയർമാൻ ശ്രീ. അനിൽകുമാർ ലൊഹോട്ടി, ജനറൽ മാനേജർ ആർ. എൻ. സിംഗ്, തിരുവനന്തപുരം ഡി ആർ എം . സചിൻ ശർമ്മ,തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു,
സ്വന്തം ലേഖകൻ.