ഹനാൻ ഓടിച്ചാടി കയറിയത് ലോക റാങ്കിങ്ങിലേക്ക്; വേള്‍ഡ് അത്ലറ്റിക്സ് റാങ്കിങ്ങില്‍ മൂന്നാമതെത്തി മലയാളി
- Posted on May 12, 2021
- Sports
- By Sabira Muhammed
- 289 Views
റാങ്കിങിലുള്ള മറ്റു ഇന്ത്യക്കാര്‍ 37-മത് ഉള്ള സാര്‍ത്ഥക് സദാശിവും 52-മത് ഉള്ള ശുഭം സിങ്ങുമാണ്.

വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ മാസത്തെ ലോക റാങ്കിങ്ങില്‍ ഇടം നേടി മലയാളിയായ ഹനാന്‍ വി. മലപ്പുറം തിരൂര്‍ സ്വദേശിയാണ് ഹനാന്‍. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഫെബ്രുവരി 26ന് നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ കടം വാങ്ങിയ സ്പൈക്സുകളുമായി ആണ്‍കുട്ടികളുടെ അണ്ടര്‍ 18 കാറ്റഗറിയില്‍ മത്സരിച്ച ഹനാന്‍, ഹര്‍ഡില്‍സ് മത്സരത്തില്‍ 13.08 സെക്കന്‍ഡില്‍ 110മീറ്ററാണ് ഓടിത്തീര്‍ത്തത്. മത്സരത്തില്‍ ഒന്നാമതെത്തി സ്വര്‍ണ്ണവും നേടി. അന്ന് ആ സ്റ്റേഡിയത്തില്‍ ഹനാന്‍ കുറിച്ചത് 110 മീറ്റര്‍ ഹര്‍ഡില്‍സിലെ നിലവിലെ ലോക റാങ്കിങ് പ്രകാരം ഏറ്റവും വേഗത്തിലുള്ള മൂന്നാമത്തെ സമയമായിരുന്നു. ഇതുവരെ സിന്തറ്റിക്ക് ട്രാക്കില്‍ പരിശീലിക്കാതെയായിരുന്നു ഹനാന്റെ നേട്ടം. ടൈല്‍ വിരിച്ച നടപ്പാതകളിലും, തിരൂരിലെ വെള്ളച്ചയിലെ ചെറിയ വീടിന്റെ വഴിയിലുമായിരുന്നു ഹനാന്റെ പരിശീലനം. ഇടക്ക് അടുത്തുള്ള ബീച്ചിലും പരിശീലനം നടത്തുമായിരുന്നു.
" ഇത് റമദാനാണ്, അതുകൊണ്ട് എനിക്ക് ഉറങ്ങാന്‍ അധിക സമയം ലഭിക്കും അപ്പോഴെല്ലാം ഒളിംപിക്സില്‍ മത്സരിക്കുന്നതാണ് ഞാന്‍ സ്വപ്നം കാണുന്നത്. എന്റെ ആഹ്ളാദം ഇതുവരെ നിന്നിട്ടില്ല, ലോക റാങ്കിങ്ങിന്റെ ആദ്യ മൂന്നില്‍ ഞാന്‍ ഉണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല" ഹനാന്‍ ഇന്ത്യന്‍ എക്സ്പ്രെസ്സിനോട് പറഞ്ഞു. റാങ്കിന്റെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ റഷ്യന്‍ അത്ലറ്റുകളും, നാല് അഞ്ച് സ്ഥാനങ്ങളില്‍ ജര്‍മ്മന്‍ താരവും ജമൈക്കന്‍ താരവുമാണ്. റാങ്കിങിലുള്ള മറ്റു ഇന്ത്യക്കാര്‍ 37-മത് ഉള്ള സാര്‍ത്ഥക് സദാശിവും 52-മത് ഉള്ള ശുഭം സിങ്ങുമാണ്. ഒരു ഇന്ത്യന്‍ താരം ലോക റാങ്കിങ്ങില്‍ മൂന്നാമത് വരുന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അത്കൊണ്ട് ഈ വര്‍ഷത്തെ ലോക റാങ്കിങ് വിലമതിക്കുന്നതാണ്. "ഹനാനെ സംബന്ധിച്ച് ഇത് ഒരു ചെറിയ പടിയല്ല. ഈ റാങ്കിങ് അവന്‍ നിലനിര്‍ത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്താല്‍ അത് വലിയ സംഭവമാകും. ഇത് സീസണിന്റെ തുടക്കമാണ് എന്നാല്‍ പോലും മൂന്നാം റാങ്കില്‍ എത്തിയതിന് അവനെ കുറച്ചു നാളത്തേക്കെങ്കിലും എല്ലാവര്‍ക്കും അംഗീകരിക്കാതിരിക്കാനാകില്ല" മുതിര്‍ന്ന അത്ലറ്റിക്സ് സ്റ്റാറ്റിസ്റ്റിഷ്യനായ റാം മുരളീകൃഷ്ണന്‍ പറഞ്ഞു.