ഹൃദയപൂര്‍വം ഹരിതകര്‍മ്മ സേനയ്ക്കൊപ്പം: ഹരിത കർമ്മ സേനക്ക് ഹരിതാഭിവാദ്യം നൽകി മന്ത്രി എം ബി രാജേഷ്.

  • Posted on January 07, 2023
  • News
  • By Fazna
  • 120 Views

തിരുവനന്തപുരം : ശുചിത്വ പരിപാലനം സ്വന്തം ഉത്തരവാദിത്തമാണ് തിരിച്ചറിഞ്ഞ് ജീവിക്കേണ്ട സമകാലീന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ശുചിത്വകേരളത്തിനായുള്ള സൈന്യമായ ഹരിതകര്‍മ്മസേനയ്ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യമുക്ത കേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നില്‍. നാം ഓരോരുത്തരും സൃഷ്ടിക്കുന്ന മാലിന്യം, നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും നീക്കം ചെയ്യുന്നവരാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍. ആ സേവനം വിലമതിക്കാനാകാത്തതാണ്. ഈ സേവനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 രൂപാ ഫീസ് വലിയ കൊള്ളയാണെന്ന് ചിത്രീകരിക്കുന്നത് ക്രൂരതയാണ്. ഹരിതകര്‍മ്മസേനയെ ഹൃദയപൂര്‍വം ചേര്‍ത്തുപിടിക്കാൻ കേരളീയസമൂഹം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകര്‍മ്മസേനയ്ക്ക് ഫീസ് അടച്ച രസീത് നിര്‍ബന്ധമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഉയര്‍ത്തിയാണ് ഈ ദുഷ്പ്രചാരണം നടക്കുന്നത്. നിലവില്‍ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകര്‍മ്മസേനയ്ക്ക് പണം കൊടുക്കാൻ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണങ്ങളെല്ലാം. തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ മറുപടി, വേണ്ടത്ര അവധാനതയില്ലാതെ നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും. ഒപ്പം ഇതിന്‍റെ മറപിടിച്ച് വ്യാജവാര്‍ത്തകളും നുണപ്രചാരണവും നിരന്തരം പടച്ചുവിടുന്നവര്‍ക്കെതിരെ നിയമ‍ നടപടിയെടുക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ് വിഷയത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്തി, നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. 

പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂസര്‍ഫീസ് ബന്ധപ്പെട്ട ഏജൻസികള്‍ക്ക് നല്‍കാന്‍ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി അറിയിച്ചു. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടത്തിലെ 4(3), 15(f) പരമാര്‍ശങ്ങള്‍ ഇത് കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇക്കാര്യം നിഷ്കര്‍ഷിക്കുന്ന വിപുലമായ നിയമവും ഒരുങ്ങുകയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 100% യൂസര്‍ഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് സ്പഷ്ടീകരിച്ച് പ്രത്യേക ഉത്തരവും ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കായി ഹരിതകര്‍മ്മ സേന നല്‍കുന്ന യൂസര്‍ ഫീ കാര്‍ഡ്/രസീതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിര്‍ദേശിക്കാനാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ നവംബര്‍ മാസം മാത്രം കേരളത്തിലെ 30,890 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ചേര്‍ന്ന് നീക്കം ചെയ്തത് 5,515 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ഉറവിട സംസ്കരണവും വാതില്‍പ്പടി ശേഖരണവും വഴിയല്ലാതെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാകില്ല. അജൈവ വസ്തുക്കള്‍ വീട്ടിലെത്തി സ്വീകരിക്കുന്ന ഹരിതകര്‍മ്മസേനാ അംഗങ്ങളെ സേവനദാതാക്കളായി പരിഗണിക്കാൻ സാമൂഹ്യബോധമുള്ള ഓരോ മനുഷ്യനും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ജൈവമാലിന്യത്തിന്‍റെ ഉറവിട സംസ്കരണത്തിന് ആവശ്യമായ നിര്‍ദേശവും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നല്‍കുന്നുണ്ട്. മാലിന്യ ശേഖരണത്തില്‍ പ്രാദേശികമായി ഏറ്റക്കുറച്ചിലുകളോ, പരാതികളോ ഉണ്ടെങ്കില്‍ അത് കൂട്ടായി ഇടപെട്ട് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണം. കൊല്ലത്തെ ഏരൂരിലും, മലപ്പുറത്തെ കീഴാറ്റൂരിലും, ഏലൂര്‍, ആന്തൂര്‍ നഗരസഭകളിലുമെല്ലാം ഹരിതകര്‍മ്മ സേനയുമായി ചേര്‍ന്ന് മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല മാതൃകകളായി സംസ്ഥാനത്തുണ്ട്. എല്ലാ പ്രദേശങ്ങളെയും ഈ രീതിയില്‍ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.



Author
Citizen Journalist

Fazna

No description...

You May Also Like