തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് സെക്കൻഡിനുള്ളിൽ നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു

സി.ഡി. സുനീഷ്


കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ ഇ -​ഗേറ്റ്സ് സൗകര്യം ലഭ്യം




കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര  വിമാനത്താവളത്തിലും സജ്ജമായി. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. പദ്ധതി യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകുന്നുവെന്ന്  അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പരമാവധി ആളുകൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്‌പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണമെന്നും  അദ്ദേഹം വ്യക്തമാക്കി.  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ സാധ്യമാകും. 


തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്, ലഖ്‌നൗ, തിരുച്ചി, അമൃത്സർ എന്നിവിടങ്ങളിലും ഇന്ന് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന് കേന്ദ്ര മന്ത്രി തുടക്കം കുറിച്ചു.  ഇ-ഗേറ്റ്‌സ് സൗകര്യം കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലും ഇതിനകം ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ അരവിന്ദ് മേനോൻ ഐപിഎസ്, ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്, തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടി എന്നിവർ സംസാരിച്ചു. ഐജി ശ്യാം സുന്ദർ ഐ.പി.എസ്, ഡിഐജി നിശാന്തിനി ഐപിഎസ് എന്നിവരും മറ്റ് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും പങ്കെടുത്തു.


https://ftittp.mha.gov.in  എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും. രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസ് ഇ-ഗേറ്റിൽ സ്കാൻ ചെയ്യേണ്ടതുണ്ട്; ഒപ്പം പാസ്‌പോർട്ടും സ്കാൻ ചെയ്യണം. ആ​ഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് യാന്ത്രികമായി തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് നൽകപ്പെടുകയും ചെയ്യുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like