സ്ത്രീപുരുഷ വേര്‍തിരിവില്‍ കുറച്ചു നാളായി ഞാന്‍ വിശ്വസിക്കുന്നില്ല, മനഃസമാധാനമുള്ള സമൂഹം അനിവാര്യമാണെന്ന് മഞ്ജു വാര്യർ

  • Posted on April 12, 2023
  • News
  • By Fazna
  • 117 Views

കൊച്ചി: മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. പ്രായവ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ മഞ്ജുവിനെ നെഞ്ചിലേറ്റുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു മഞ്ജു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇഷ്ടം ആവോളം ലഭിച്ചിട്ടുള്ള നടിയാണ് മഞ്ജു വാര്യര്‍. ഒരുപക്ഷെ മലയാളികള്‍ ഇത്രയേറെ അഭിനയത്തിലേക്ക് തിരിച്ച് വരണം എന്ന് ആഗ്രഹിച്ച മറ്റൊരു നടിയും ഉണ്ടായിരിക്കില്ല. വിവാഹത്തിന് മുന്‍പ് ചെറിയ കാലയളവില്‍ തന്നെ അഭിനയപ്രാധാന്യമുള്ള നിരവധി റോളുകള്‍ ലഭിച്ച മഞ്ജു വാര്യര്‍ തിരിച്ചുവരവിലും പ്രതീക്ഷക്ക് ഒത്ത കഥാപാത്രങ്ങളാണ് ചെയ്തത്.

അതിനാല്‍ തന്നെ പഴയ സ്‌നേഹവും ആരാധനയും ഇപ്പോഴും മഞ്ജു വാര്യര്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. പൊതുവിഷയങ്ങളിലെ നിലപാടിലും തുറന്ന അഭിപ്രായം പറയാറുള്ള മഞ്ജു വാര്യര്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് ആദ്യമായി സൂചന നല്‍കിയ താരവുമാണ്. അതിനാല്‍ തന്നെ സിനിമക്ക് പുറത്തുള്ള ചടങ്ങുകളിലും മഞ്ജു വാര്യരോട് ഒരു പ്രത്യേക സ്‌നേഹവായ്പ് പ്രേക്ഷകര്‍ക്കുണ്ട്.

ഇത് വെളിവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഒരു വനിതാ സംരംഭത്തിന്റെ ഉദ്ഘാടനത്തിനായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ നിരവധി പേര്‍ പൊരിവെയിലത്തും കാത്ത് നിന്നത്. ഇപ്പോഴിതാ ഈ ചടങ്ങിലെ മഞ്ജു വാര്യരുടെ പ്രസംഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്‌സസ് ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് മഞ്ജു തന്റെ പ്രസംഗം ആരംഭിച്ചത്.

ഇപ്പോള്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ പോലും എനിക്ക് കൂടുതലും സ്ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഒക്കെയാണ് കാണുന്നത്. അതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലും ആഗ്രഹവും ആവേശവും ഉള്ള സ്ത്രീകള്‍ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ട് പലതും നേടാന്‍ ജീവിതത്തില്‍ സാധിക്കാറില്ല. അവസരം കിട്ടാതെ കാത്തിരിക്കുന്ന പല സ്ത്രീകളേയും എനിക്ക് അറിയാം.

അങ്ങനെയുള്ള പല സംരഭകര്‍ക്കും ഒരു അവസരം തുറന്ന് കൊടുക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിനാല്‍ ഈ സംരംഭം വളര്‍ന്ന് കൂടുതല്‍ അവസരം നല്‍കട്ടെ. അങ്ങനെ സ്ത്രീ പുരുഷന്‍ എന്ന ക്ലാസിഫിക്കേഷനില്‍ പോലും കുറച്ച് നാളായി വിശ്വസിക്കാതായിട്ട്. അതേ പോലെ വളരെ ശക്തരായി തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്‍മാരും എല്ലാവരും ഒന്നിച്ച് നില്‍ക്കട്ടെ.

അങ്ങനെ നിന്ന് കൊണ്ട് വളരെ ഭംഗിയായിട്ട് സന്തോഷവും സമാധാനവും ഉള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഏറ്റവും ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹം. ഇങ്ങനെയുള്ള സംരംഭം അതിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. പരിപാടിക്ക് ശേഷം ചുറ്റും കൂടിയ ആളുകള്‍ക്കൊപ്പം സെല്‍ഫി എടുത്താണ് മഞ്ജു വാര്യര്‍ മടങ്ങിയത്.

അതേസമയം, വെള്ളരിപട്ടണമാണ് മഞ്ജുവിന്റേതായി പുറത്തെത്തിയ പുതിയ സിനിമ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമ റിലീസ് ചെയ്തത്. സൗബിനാണ് സിനിമയിലെ നായകന്‍. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ആയിഷ എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മഞ്ജുവിന്റെ സിനിമ കൂടിയാണിത്.

ആയിഷ വലിയ ഹിറ്റായിരുന്നു. ഗള്‍ഫ് നാടുകളിലെ കഥയാണ് സിനിമ പറയുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്. സ്ത്രീകേന്ദ്രികൃത സിനിമ എന്ന് പറയുമ്പോള്‍ സ്ട്രഗിളും കാര്യങ്ങളുമാണ് മനസിലേക്ക് വരിക. പക്ഷെ ഇത് വ്യത്യസ്തമായൊരു ശ്രമമാണ്. ഗദ്ദാമയാണ് ആയിഷ.

അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.


സിനിമാ ലേഖകൻ


Author
Citizen Journalist

Fazna

No description...

You May Also Like