സൗമ്യക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
- Posted on May 16, 2021
- News
- By Sabira Muhammed
- 359 Views
ഇന്ത്യയിലെ ഇസ്രയേല്‍ എംബസി അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നുരാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിവരം.
ഇസ്രയേല്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. മൃതദേഹം ഇന്നലെ രാത്രിയോടെ ഇടുക്കി കീരിത്തോട്ടിലെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സംസ്‌കാരശുശ്രൂഷകള്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ നടക്കും. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നുരാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിവരം. ഇസ്രയേലില്‍ ഹോം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു സൗമ്യ. രൂക്ഷമായ ഇസ്രയേല്‍-പലസ്‌തീന്‍ സംഘര്‍ഷത്തിനിടെ പലസ്‌തീനിലെ ഗാസ നിയന്ത്രിക്കുന്ന സായുധസംഘമായ ഹമാസ് ചൊവ്വാഴ്‌ച നടത്തിയ റോക്കറ്റാക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെയാണ് ഇസ്രയേലില്‍നിന്ന് സൗമ്യയുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലെത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മൃതദേഹം ഏറ്റുവാങ്ങി. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്‌ക്ക് അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. വൈകിട്ട് അഞ്ചോടെ കൊച്ചിയിലെത്തിച്ച മൃതദേഹം ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. സൗമ്യയുടെ സഹോദരന്‍ സജേഷ്, ഭര്‍ത്താവ് സന്തോഷിന്റെ മൂത്ത സഹോദരി സോഫി, ബന്ധുക്കളായ ബെന്നി, മാത്യു തുടങ്ങിയവര്‍ ഏറ്റുവാങ്ങിയ മൃതദേഹം വൈകിട്ട് തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് രാത്രി പത്തു മണിയോടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നത്.