ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം; വിദ്യാർത്ഥികൾ പരാതി നൽകാൻ മടിക്കരുതെന്ന് വനിതാ കമ്മീഷൻ

നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്നും. സിനിമാ മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 

ടാറ്റൂ ആർട്ടിസ്റ്റിനെതിരായ ലൈംഗീക മീടൂ ആരോപണത്തിൽ പരാതി നൽകാൻ വിദ്യാർത്ഥികൾ മടിക്കരുതെന്ന പ്രഖ്യാപനവുമായി വനിതാ കമ്മീഷൻ അധ്യക്ഷൻ. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷൻ പി.സതീദേവി.

പരാതിക്കാർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി. സംഭവത്തിൽ പരാതിപ്പെടാൻ സ്ത്രീകൾ മടിക്കേണ്ടതില്ലെന്നും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

വനിതാ കമ്മീഷന്റെ നിയമങ്ങളിൽ കാലാനുസൃതമായി ഭേദഗതി സംബന്ധിച്ച നിർദേശം മാർച്ച് 14 നകം സർക്കാരിന് നൽകും. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഭിപ്രായപ്പെട്ടു .

സിനിമാ മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തൊഴിൽ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ് സെൽ ശക്തമാക്കണമെന്നും പലയിടത്തും അത്തരം സംവിധാനങ്ങൾ പോലുമില്ലെന്നും സതീദേവി പറഞ്ഞു.

 പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ ടാറ്റൂ ആർട്ടിസ്റ്റിൻ്റെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു അറിയിച്ചു.

ഒളിവിലുള്ള പ്രതിയെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.

ടാറ്റു ആർട്ടിസ്റ്റിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു

Author
Sub-Editor

NAYANA VINEETH

No description...