കിഴക്കമ്പലത്ത് സ്ഥിതി ഗുരുതരം; കോവിഡ് മരണവും കൂടുന്നു
- Posted on May 16, 2021
- Timepass
- By Sabira Muhammed
- 330 Views
കിഴക്കമ്പലം പഞ്ചായത്തിൽ കോവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ബുധനാഴ്ച നിയുക്ത എംഎൽഎ പി വി ശ്രീനിജിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ചൊവ്വാഴ്ചവരെ 800 രോഗബാധിതരും 80 മരണങ്ങളും പഞ്ചായത്തിലുണ്ടായി. എന്നാൽ, ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻപോലും പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. വീട്ടുകാർക്ക് രോഗം പകരാതിരിക്കാൻ തൊഴുത്തിൽ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് മരിച്ച മലയിടംതുരുത്ത് മാന്താട്ടിൽ സാബുവിന്റെ അമ്മ കാളിക്കുട്ടി, ഭാര്യ സിജ, സഹോദരൻ ഷാജി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടരവയസ്സുള്ള മകൻ സായൂജും ഇവർക്കൊപ്പമാണ്. ഇവർ വീട്ടിൽത്തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇവർക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ജനകീയ കൂട്ടായ്മയാണ് നൽകുന്നത്.
വാർഡിലെ ആശാവർക്കർ പഞ്ചായത്ത് പ്രസിഡന്റുതന്നെയാണ്. ഈ വാർഡിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഒരാഴ്ചമുമ്പാണ് പഞ്ചായത്തിലെ ചൂരക്കോട് വാർഡിൽ ഒരു വീട്ടിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചത്. ഒന്നാംവാർഡിലെ ആശാവർക്കറുടെ പ്രവർത്തനത്തിൽ വലിയ വീഴ്ചവന്നതായി നിരവധി പരാതികളുണ്ട്. ഇതന്വേഷിച്ച് നടപടി എടുക്കാൻ പി വി ശ്രീനിജിൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടപ്പം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് കിഴക്കമ്പലം കിറ്റെക്സിൽ നിന്നും ഒരു യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളാണ്. കുറച്ച് ദിവസങ്ങളായി പനി ബാധിച്ച് കിടക്കുന്ന യുവതിയെ കിറ്റെക്സിന്റെ അധികാരികളും മറ്റുള്ളവരും വേണ്ട വിധത്തിലുള്ള ചികിത്സ നൽകുകയോ പുറം ലോകത്തെ വിവരം അറിയിക്കുകയോ ചെയ്തില്ല എന്നും ഇതിനെ തുടർന്ന് വിവരം അറിഞ്ഞ വീട്ടുകാർ ഡി വൈ എഫ് ഐ യുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് പ്രചരിക്കുന്ന വീഡിയോ യുടെ ഉള്ളടക്കം.