കബനിയുടെ കൈവഴികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം.
- Posted on February 06, 2026
- News
- By Goutham prakash
- 35 Views
മാനന്തവാടി: കബനി നദിയുടെ കൈവഴികളില് അപകടകാരിയായ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം. മേരി മാതാ കോളജ് ജന്തുശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
വകുപ്പ് മേധാവി ഡോ.സനു വി. ഫ്രാന്സിസിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
പ്ലാസ്റ്റിക് വസ്തുക്കള്, കോസ്മെറ്റിക് ഉത്പന്നങ്ങള്, ടൂത്ത് പേസ്റ്റ് തുടങ്ങിയ വ്യാവസായിക ഉത്പന്നങ്ങളുടെ വിഘടനത്തിലൂടെ രൂപപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്കുകള്. ഇവ ജലസ്രോതസുകളില് കലര്ന്നാല് ചെറു ജലജീവികള് ആഹാരമാക്കുകയും ഉയര്ന്ന ട്രോഫിക് തലങ്ങളിലേക്ക് അവ എത്തിച്ചേരുകയും ചെയ്യും.
ഇത് പിന്നീട് ആവാസ വ്യവസ്ഥയില് ഗുരുതര മാറ്റങ്ങള് സൃഷ്ടിക്കുകയും ജൈവസമ്പത്തിന്റെ സന്തുലിതാവസ്ഥ നഷ്‌ടപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര് പറയുന്നു. പനമരം, മാനന്തവാടി പുഴകള് ചേരുന്ന കൂടല്ക്കടവ് ഭാഗത്താണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കൂടുതല് കണ്ടത്.
ഏറ്റവും കുറവ് തിരുനെല്ലി, ബേഗൂര് ഭാഗത്താണ്. മലിനീകരണ തോത് ദിനംപ്രതി കൂടുന്നതിനാല് സ്ഥിതി ആശങ്കാജനകമാണെന്നു ഡോ.സനു പറഞ്ഞു. കോളജിലെ ഗവേഷണ വിദ്യാര്‌ഥിനി ശ്രുതി രാജീവന്, റിസര്ച്ച് ഇൻ്റേണ് അലിന്ഡ ഷാജി എന്നിവരോടൊപ്പം കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്വകലാശാലയിലെ ഗവേഷകരായ ഡോ.ജോര്ഫൈന് ജോസഫ്,ഡോ.ലതിക
സിസിലി തോമസ്, ഡോ. ഐശ്വര്യ പുരുഷോത്തമന്, നിര്‌മലഗിരി കോളജിലെ ഡോ.ജിംലി സി. ജേക്കബ് എന്നിവരും പഠനത്തില് പങ്കാളികളായി.
