ലൈസന്‍സ് ഇനി പേഴ്‌സില്‍ ഒതുങ്ങും; കേരളവും സ്മാര്‍ട്ടാവുന്നു

കൊച്ചി : പ്ലാസ്റ്റിക് കൊണ്ട് കവര്‍ചെയ്തതും, പേഴ്‌സില്‍ ഒതുങ്ങാത്തതുമായ ലൈസന്‍സിനോട് ബൈ പറയാന്‍ കേരളവും തയാറെടുക്കുന്നു. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റാനൊരുങ്ങുകയാണ്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഉടന്‍ സംസ്ഥാനവ്യാപകമാക്കാനാണ് നീക്കം.

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസിന് പകരം എ.ടി.എം കാർഡുപോലെ പഴ്സിൽ ഒതുങ്ങുന്നതാണ് പുതിയ ലൈസൻസ്. പി.വി.സി പെറ്റ് ജി കാർഡിൽ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ചിപ് കാർഡുകളിൽ ചിപ് റീഡർ ഉപയോഗിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാർഡ് ഒഴിവാക്കി. ഇതേത്തുടർന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ് ഉപേക്ഷിച്ചു. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡപ്രകാരമാണ് ലൈസൻസ് തയ്യാറാക്കിയത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതും പരിഗണനയിലാണ്. 2019ൽ ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്കരണം വൈകിയത്. ഫെബ്രുവരി 15ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകിയിരുന്നു. സ്വന്തമായി ലൈസൻസ് തയ്യാറാക്കി വിതരണം ചെയ്യാൻ മോട്ടോർവാഹനവകുപ്പിന് തടസ്സമില്ല. കരാർ നൽകുന്നതിനാണ് തടസ്സമുള്ളത്.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham Krishna

No description...

You May Also Like