മഹുവ ആചാര്യ കെ.എസ്.ആ.ർ.ടി.സി പുതിയ ഡയറക്ടർ

തിരുവനന്തപുരം: കെ.എസ്.ആ.ർ.ടി.സിയുടെ പുതിയ ഡയറക്ടർമാർ ബോർഡ് അംഗമായി കേന്ദ്ര സർക്കാർ സ്ഥാപനമായ കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (CESL) മുൻ മാനേജിംഗ് ഡയറക്ടർ മഹുവ ആചാര്യയെ ഗതാഗത മന്ത്രി ആന്റണി രാജു നാമനിർദേശം ചെയ്തു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഗൽഭരായ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് നിയമനം. നേരത്തെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ അഡീഷനൽ ട്രാൻസ്പോർട് കമ്മീഷനർ പ്രമോജ് ശങ്കറിനെയും ഡയറക്ടർ ബോർഡിലേയ്ക്ക് നാമനിർദേശം ചെയ്തു. നാഷനൽ ബസ് പ്രോഗ്രാമിന്റെ ഭാഗമായി തുടക്കത്തിൽ 5450 ഇലക്ട്രിക് ബസുകളും, അതിനു ശേഷം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് 2400-ാളം ബസുകളും ലീസിനെടുത്ത സിഇഎസ്എല്ലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു മഹുവ ആചാര്യ. ഇവർ തയാറാക്കിയ ബൃഹത്തായ പദ്ധതിയിലൂടെ ഇ-ബസുകൾ 40 മുതൽ 60 ശതമാനം വരെ കുറഞ്ഞ വാടകയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. 750 ഇലക്ട്രിക് ബസുകളാണ് കേരളം ആവശ്യപ്പെട്ടത്. ഇതിൽ 450 എണ്ണത്തോളം താങ്ങാവുന്ന നിരക്കിന് ലഭ്യമായിട്ടുണ്ട്. മുൻപുള്ള ടെൻഡറുകശേക്കാൾ വളരെ കുറഞ്ഞ നിരക്കാണിത്. (മുൻപ് 75 രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത് 39.52 രൂപയാണ് പുതിയ നിരക്ക്). ധനവിനിയോഗം, പുതു സംരംഭങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും ധനകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള മെഗ ടെൻഡറിംഗ് തുടങ്ങിയ മേഖലകളിൽ മഹുവയുടെ സേവനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്ന് പരിസ്ഥിതി മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരി ആണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും മദ്രാസ് ഐഐടിയിൽ നിന്ന് എം.ടെക്കും നേടി 2009ൽ ഐ.ഒ.എഫ്.എസ് കരസ്ഥമാക്കിയ പ്രമോജ് ശങ്കർ തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്.
സ്വന്തം ലേഖകൻ