കോവിഡ് കാലത്തെ പ്രതിസന്ധികളുടെ ഇരകൾ കുട്ടികൾ
കോവിഡിലുണ്ടായ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി, മദ്യ ലഭ്യത കുറവ്, ഓൺലൈൻ പഠനം, തുടങ്ങിയവ മൂലം കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ സമ്മർദ്ദങ്ങൾക്ക് നിരവധി കുട്ടികളാണ് ഇരയാകുന്നത്.
കോവിഡ് കാലത്ത് സ്കൂളിൽ പോകാതെ കഴിയുന്ന കുട്ടികൾ വീടിനുള്ളിൽ മാനസിക പീഡനങ്ങൾ കൂടുതലായി അനുഭവിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ചൈൽഡ് ലൈനിൽ ലഭിക്കുന്ന പരാതികളിലാണ് കുട്ടികളുടെ മാനസിക സമ്മർദ്ദം വ്യക്തമാക്കുന്നത്.
ഇമോഷണൽ അബ്യൂസ് വിഭാഗത്തിൽ ലഭിക്കുന്ന പരാതികൾ ഈ കാലയളവിൽ 15 ശതമാനം വർധനയുണ്ടായി. സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷക്കാലം 2200 പരാതികളാണ് ചൈൽഡ് ലൈനിൽ എത്തിയത്. മുൻ വർഷത്തിൽ 1800നടുത്തായിരുന്നു. ചീത്ത പറയൽ, മാനസികമായി ഒറ്റപ്പെടുത്തൽ, സമ്മർദ്ദത്തിലാക്കൽ, എന്നിവയിൽ നിന്ന് തുടങ്ങി ശാരീരിക അക്രമത്തിലേക്ക് നീങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നതായി ചൈൽഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മനോജ് ജോസഫ് പറയുന്നു.
ഇരുന്നൂറോളം ശാരീരിക പീഡനം (ഫിസിക്കൽ അബ്യൂസ്) പരാതികളും ഇത്തവണ വർദ്ധിച്ചു. സ്കൂൾ ഇല്ലാത്തതിനാൽ പരാതികൾ പുറത്തെത്തുന്നത് വലിയ കുറവുണ്ടായിട്ടുണ്ട്. കൂടുതലും മാനസിക-ശാരീരിക പീഡന പരാതികൾ ആണെന്ന് മലപ്പുറം കോഓഡിനേറ്റർ അൻവർ അവർ പറയുന്നു. പരാതികൾ കൂടുതൽ ഉണ്ടാകുന്ന ജില്ലകളിൽ ഒന്നായ തിരുവനന്തപുരത്ത് ഏപ്രിൽ വരെ 300 നടുത്ത് കേസ് ഉണ്ടായി. മൂന്നുമാസത്തിനുള്ളിൽ മാത്രം 70 പരാതികൾ. മലപ്പുറത്ത് 188 മാനസികപീഡനം 81 ശാരീരിക പീഡന പരാതികളും. കോഴിക്കോട് യഥാക്രമം 93 ഉം 91 മാണ് ആണ്.
വരുമാനം ഇല്ലാതാകുമ്പോൾ രക്ഷിതാക്കളിൽ ഉണ്ടാകുന്ന നിരാശയും പ്രശ്നങ്ങളും കുട്ടികളോടുള്ള പെരുമാറ്റത്തെ ബാധിക്കുന്നു. മദ്യം ലഭിക്കാതെ ആകുമ്പോൾ ഉള്ള മാനസിക ശാരീരിക പ്രശ്നങ്ങളാൽ മർദ്ദിക്കുക വരെ ചെയ്യുന്നവരുണ്ട്. സുഹൃത്തുക്കളോടോ അധ്യാപകരോടോ മറ്റോ പ്രശ്നം പങ്കുവയ്ക്കാൻ സാധിക്കാത്തതും കുട്ടികളെ ഇരട്ടി സമ്മർദത്തിലാക്കുന്നു.