കോവിഡ് വൈറസിന്റെ മൂന്നാം വകഭേദം ഇന്ത്യയിലും !
- Posted on April 23, 2021
- News
- By Sabira Muhammed
- 562 Views
ഈ വൈറസ് നിലവിലുള്ള വാക്സിനുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
കോവിഡ് വ്യാപനം അതി രൂക്ഷമായിരിക്കെ വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. ഇപ്പോള്‍ കണ്ടെത്തിയ വൈറസുകൾക്ക് നിലവിലുള്ള വൈറസ് വകഭേദങ്ങളെക്കാള്‍ മാരകവും രോഗം വരളെ വേഗം പകര്‍ത്താന്‍ കഴിവുള്ളതുമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ബംഗാള്‍ സ്ട്രെയിന്‍ (ബി.1.618) എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സിനുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. 15-20 ശതമാനം വരെ ബംഗാളില്‍ കാണുന്നത് ഇപ്പോള്‍ ഈ വകഭേദമാണ്. നേരത്തേയുള്ള വൈറസ് വകഭേദങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് ബംഗാള്‍ സ്ട്രെയിന്‍ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളസാമ്പിളുകളിലും ഇത് കണ്ടെത്തിയിട്ടുണ്ടെങ്കിലും പശ്ചിമബംഗാളിലാണ് കൂടുതലായി കാണുന്നത്. മറ്റുചില സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനകളിലും ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പശ്ചിമബംഗാളിലെ ഒരു രോഗിയില്‍ മൂന്നാം വകഭേദം ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ്.പിന്നീട് മാര്‍ച്ച് 17ന് പരിശോധിച്ച സാമ്പിളുകളിലും ഇതിനെ കണ്ടെത്തിയിരുന്നു. നേരത്തേ തന്നെ അമേരിക്ക സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലും പുതിയ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ (ഇമ്യൂണ്‍ എസ്കേപ്) ശേഷിയുള്ള 'എന്‍440കെ' വകഭേദം കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് ഐജിഐബിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു.